ആരോ പ്രണയിക്കാനുള്ളത്
കൊണ്ടാണ്
വെയിലിന്റെ
ആകാശദൂരങ്ങളെ
നേർത്ത തൂവലാൽ
കോർത്തെടുത്ത്
കൂട് തകർന്ന പക്ഷികൾ
മേഘങ്ങളിലേക്ക് പാറിച്ചെന്ന്
മഴയുടെ വിത്തുകളുമായ്
തിരിച്ചെത്തുന്നത്
മരങ്ങൾക്കിടയിലൂടെ
കാട്ടുവള്ളികൾ
പിടിച്ചു നടക്കവേ
നിന്റെ കാലില്‍
മുള്ളുകൊണ്ട
മുറിവിൽ നിന്നൊരു
ചുവന്ന തുള്ളി
അടർന്നുണ്ടായ
ആ മഞ്ചാടിയുണ്ടല്ലോ
അതിന്നൊരു
ചോന്ന വസന്തമായി
പടർന്നു പന്തലിച്ച്
നോവിന്റെ
ഗുൽമോഹറായി
കൊടുങ്കാറ്റിൽ
മുടിയഴിച്ചാടുന്നുണ്ട്